
ന്യൂഡൽഹി: സുപ്രീംകോടതിയുടെ ഇടപെടലിനെ തുടർന്ന് സോണാലി ഖാത്തൂണും എട്ട് വയസുകാരനായ മകനും വീണ്ടും സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തി. ഇന്ത്യൻ പൗരത്വമുണ്ടായിരുന്നിട്ടും സോണാലിയേയും മകനെയും കേന്ദ്രസർക്കാർ ബംഗ്ലാദേശിലേക്ക് നാടുകടത്തിയിരുന്നു. ഒമ്പത് മാസം ഗർഭിണിയാണ് സോണാലി.
വെള്ളിയാഴ്ച രാവിലെയാണ് മാൾഡയിലെ അതിർത്തി വഴി സോണാലിയും മകനും ഇന്ത്യയിലേക്ക് പ്രവേശിച്ചത്. അവരെ സ്വീകരിക്കാൻ ജില്ലാ ഭരണകൂടത്തിലെ നിരവധി ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു.
ജൂൺ 27നാണ് ഡൽഹി പൊലീസ് സോണാലിയെയും ഭർത്താവിനെയും ഉൾപ്പെടെ ആറുപേരെ “അനധികൃത ബംഗ്ലാദേശി പൗരന്മാർ” എന്ന പട്ടികയിൽ ഉൾപ്പെടുത്തി അറസ്റ്റ് ചെയ്തത്. പൗരത്വം തെളിയിക്കുന്നതിന് ആവശ്യമായ രേഖകൾ ഉണ്ടായിരുന്നുവെന്ന ഇവരുടെ വാദവും അധികൃതർ ചെവിക്കൊണ്ടില്ല. എല്ലാവരെയും ബംഗ്ലാദേശിലേക്കു നാടുകടത്തുകയും ചെയ്തു. പിന്നാലെയാണ് സുപ്രീംകോടതി വിഷയത്തിൽ ഇടപെട്ടതും യുവതിയേയും മകനെയും തിരികെ എത്തിക്കാൻ നിർദ്ദേശിച്ചതും.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് സോണാലിയെ തിരികെ കൊണ്ടുവരാൻ കേന്ദ്രത്തോട് നിർദ്ദേശിക്കുകയായിരുന്നു. സോണാലിയുടെ പിതാവ് ഭോദു ഷെയ്ക്കിന്റെ ഇന്ത്യൻ പൗരത്വം ചോദ്യം ചെയ്യപ്പെടാത്തതിനാൽ, പൗരത്വ നിയമപ്രകാരം സോണാലിയും കുട്ടികളും ഇന്ത്യൻ പൗരന്മാരായിരിക്കുമെന്നും ജസ്റ്റിസ് ബാഗ്ചി പറഞ്ഞിരുന്നു.











